**
വെറ്റിലപ്പാറ: എയർ കംപ്രസ്സർ നിയന്ത്രണം നഷ്ടപ്പെട്ട് 110 അടി താഴ്ചയുള്ള ക്വാറിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വെറ്റിലപ്പാറയിൽ പ്രവർത്തിക്കുന്ന ചെറുപാറ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിലെ ക്വാറിയിലാണ് അപകടം.
മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഉനൈസ് (36) ആണ് അപകടത്തിൽ മരിച്ചത്.
ഇന്നലെ (ശനിയാഴ്ച) രാവിലെ 09:30-ഓടെ ആയിരുന്നു അപകടം.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
നിയന്ത്രണം നഷ്ടപ്പെട്ട എയർ കംപ്രസ്സർ 110 അടി താഴ്ചയും 50 അടി വെള്ളവുമുള്ള ക്വാറിയിലേക്ക് മറിയുകയായിരുന്നു. വാഹനം വെള്ളത്തിലേക്ക് വീണ ഉടനെ ഉനൈസ് മുകളിലേക്ക് പൊങ്ങിവരുന്നത് കണ്ട അവിടെയുണ്ടായിരുന്നവർ പൈപ്പുകൾ ഇട്ടുകൊടുത്തുവെങ്കിലും പിടിച്ചുനിൽക്കാൻ കഴിയാതെ അദ്ദേഹം വെള്ളത്തിലേക്ക് താഴ്ന്നുപോവുകയായിരുന്നു.
വിവരമറിഞ്ഞ് മുക്കത്തുനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി സ്കൂബ ഡൈവിങ് ടീമിന്റെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചു. മൂന്നുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഉനൈസിനെ കണ്ടെത്തിയത്.
കോഴിക്കോട് ജില്ലാ സ്കൂബ ടീമും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ.വി. അഹമ്മദ് റഹീഷ്, ഫയർ ഓഫീസർമാരായ എ.എസ്. പ്രദീപ്, അനു മാത്യു, എം.സി. സജിത്ത് ലാൽ, എൻ. ഷിനിഷ്, പി.ടി. ശ്രീജേഷ്, ഹോംഗാർഡുമാരായ ടി. രവീന്ദ്രൻ, ചാക്കോ ജോസഫ് എന്നിവരും ജില്ലാ സ്കൂബ ടീമംഗങ്ങളായ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി. അഭിലാഷ്, നിഖിൽ മല്ലിശ്ശേരി, സി.പി. നിശാന്ത്, സിബി, നിഖിൽ ശ്രീനിവാസൻ എന്നിവരാണ് തിരച്ചിൽ നടത്തിയത്.

0 Comments