*അഭിനയ യാത്രയിൽ മോഹൻലാൽ പകർത്തിയത് മലയാളിയുടെ ജീവിതം: മുഖ്യമന്ത്രി*
1980 മുതൽ 2025 വരെയുള്ള കേരളത്തിന്റെ നാലരപ്പതിറ്റാണ്ടുകാലത്തെ സാമൂഹികവും സാംസ്‌കാരികവുമായ വികാസപരിണാമങ്ങൾ, ഈ കാലയളവിലെ മലയാളിയുടെ വൈകാരികജീവിതം, മൂല്യബോധങ്ങൾ, സംഘർഷങ്ങൾ എന്നിവയുടെ ദൃശ്യപരമായ അനുഭവരേഖ തന്നെയാണ് മോഹൻലാൽച്ചിത്രങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവായ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരവ് അർപ്പിക്കുന്ന
പരിപാടിയായ മലയാളം വാനോളം – ലാൽ സലാം പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇക്കഴിഞ്ഞ മാസം 23ന് ബഹുമാനപ്പെട്ട രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങുകയുണ്ടായി. ചലച്ചിത്രലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. മലയാള സിനിമയെ അന്താരാഷ്ട്രതലത്തിൽ അടയാളപ്പെടുത്തിയ അടൂർ ഗോപാലകൃഷ്ണന് ഈ അംഗീകാരം ലഭിച്ചത് 2004 ലാണ്. ഇരുപത് വർഷത്തിനുശേഷമാണ് ഈ അംഗീകാരം മലയാളത്തെ തേടിയെത്തുന്നത്. സത്യജിത് റായ്, രാജ് കപൂർ, ദിലീപ് കുമാർ, ദേവാനന്ദ്, ലതാ മങ്കേഷ്‌കർ, മൃണാൾസെൻ, ശ്യാം ബെനഗൽ, അമിതാഭ് ബച്ചൻ തുടങ്ങി ഇന്ത്യൻ സിനിമയിലെ മഹാപ്രതിഭകൾക്കൊപ്പം അമൂല്യമായ ആ സിംഹാസനം കരസ്ഥമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ ഈ ഇതിഹാസതാരം.
ദാദാസാഹേബ് ഫാൽക്കെയെക്കുറിച്ച് ഓർമ്മിക്കുമ്പോൾ വിസ്മരിച്ചു കൂടാത്ത ഒരു മലയാളിയുണ്ട്. രാജാരവിവർമ്മയാണത്. കിളിമാനൂരിൽ നിന്നുപോയ രാജാരവിവർമ്മ ലോണാവാലയിൽ സ്ഥാപിച്ച സ്വന്തം പ്രസ്സ് വിറ്റുനൽകിയ പണം കൊണ്ടാണ്, അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഫാൽക്കെ തൻറെ ആദ്യ ചിത്രമെടുക്കുന്നത്. രാജാരവിവർമ്മ ഇന്ത്യൻ ചിത്രകലയുടെ ആചാര്യനായി. ഫാൽകെ ഇന്ത്യൻ ചലച്ചിത്ര കലയുടെ ആചാര്യനായി. ഫാൽക്കെയുടെ അനുഗ്രഹം ഏറ്റുവാങ്ങുന്ന മോഹൻലാൽ ഇന്ത്യൻ ചലച്ചിത്രാഭിനയ കലയുടെ സമുന്നത പീഠത്തിന് അധിപനുമായി.
മോഹൻലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണ്. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് മോഹൻലാൽ എന്ന അതുല്യപ്രതിഭ നൽകിയ മഹത്തായ സംഭാവനകൾക്കുള്ള ആദരവാണ് ഈ പുരസ്‌കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള വക നൽകുന്നു. ഈ പുരസ്‌കാരത്തിലൂടെ ദേശീയതലത്തിൽ നമ്മുടെ സിനിമയുടെ കലാമൂല്യം ഒരിക്കൽക്കൂടി ഉറപ്പിക്കപ്പെട്ടിരിക്കുന്നു.
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഒരു സുവർണ നേട്ടമാണ് ഈ പുരസ്‌കാരം. മൂന്നു വർഷം കൂടി പിന്നിടുമ്പോൾ മലയാള സിനിമയ്ക്ക് 100 വയസ്സു തികയുകയാണ്. ശതാബ്ദിയോടടുത്ത മലയാള സിനിമയിൽ അരനൂറ്റാണ്ടുകാലമായി നിറഞ്ഞുനിൽക്കുന്ന നടനാണ് മോഹൻലാൽ. 1978ലെ 'തിരനോട്ടം' എന്ന സിനിമ മുതൽ കഴിഞ്ഞ 48 വർഷക്കാലമായി മോഹൻലാൽ നമ്മോടൊപ്പമുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടിലെ മലയാളിയുടെ സിനിമാനുഭവത്തിൽ ഏറ്റവും സൂക്ഷ്മമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു മോഹൻലാൽ സൃഷ്ടിച്ച കഥാപാത്രങ്ങൾ നൽകിയ ഭാവാനുഭവങ്ങൾ. പ്രണയവും പകയും പ്രതികാരവും നൃത്തവും സംഗീതവും ലഹരിയും ഉന്മാദവും തിളച്ചു മറിയുന്ന വേഷപ്പകർച്ചകളായിരുന്നു അതെല്ലാം. അതുകൊണ്ട് നിത്യജീവിതത്തിൽ ഇടയ്‌ക്കെല്ലാം മോഹൻലാലായിപ്പോവുക എന്നതുപോലും ചില മലയാളികളുടെ ശീലമായി.
നടപ്പിലും ഇരിപ്പിലും നോട്ടത്തിലും ശരീരഭാഷയിലും ഇത്രത്തോളം മലയാളിയെ സ്വാധീനിച്ച അധികം താരങ്ങളില്ല. മലയാളിയുടെ അപരവ്യക്തിത്വം അഥവാ ആൾട്ടർ ഈഗോയാണ് മോഹൻലാൽ എന്ന് ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞരായ ഫിലിപ്പോ ഒസെല്ലയും കരോളിൻ ഒസെല്ലയും എഴുതിയത് അതുകൊണ്ടാവണം. പ്രായഭേദമന്യെ മലയാളികൾ ലാലേട്ടൻ എന്നാണ് വിളിക്കുന്നത്. നമ്മുടെ വീട്ടിലെ ഒരംഗമായി, അല്ലെങ്കിൽ തൊട്ടയൽപക്കത്തെ പ്രിയപ്പെട്ട ഒരാളായി മോഹൻലാലിനെ മലയാളികൾ കാണുന്നു. സ്‌ക്രീനിലും സ്‌ക്രീനിനു പുറത്തും ആ സ്‌നേഹവും ആദരവും മലയാളികൾ മോഹൻലാലിന് നൽകിപ്പോരുന്നു.
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വഴക്കമേറിയ നടനശരീരമാണ് മോഹൻലാലിന്റേത്. എത്രയോ തവണ ആയാസരഹിതമായ ആ അഭിനയശൈലി മലയാളികൾ കണ്ടു. 'ചിത്ര'വും 'കിലുക്ക'വും 'വന്ദന'വും 'തേന്മാവിൻ കൊമ്പത്തു'മെല്ലാം അസാമാന്യമായ ആ മെയ്വഴക്കത്തിനുള്ള ഉദാഹരണങ്ങളാണ്. ജീവിതത്തിൻറെ സമരമുഖങ്ങളിലെല്ലാം തോറ്റുപോവുന്ന, നിരായുധരായ പോരാളികളായ ചില കഥാപാത്രങ്ങൾക്ക് നെഞ്ചുലയ്ക്കുംവിധം ലാൽ ജീവൻ പകർന്നപ്പോൾ പല മലയാളികളും ആ കഥാപാത്രങ്ങൾക്കൊപ്പം നിശ്ശബ്ദമായി കരഞ്ഞു.
കിരീടവും ഭരതവും കമലദളവും ദശരഥവുമെല്ലാം നാം അങ്ങനെ നെഞ്ചിലേറ്റിയ സിനിമകളാണ്. ഹിസ് ഹൈനസ് അബ്ദുള്ള' പോലുള്ള സംഗീതപ്രധാനമായ സിനിമകളിൽ സെമിക്‌ളാസിക്കൽ ഗാനങ്ങൾക്കനുസരിച്ച് സ്വരസ്ഥാനം തെറ്റാതെ ദ്രുതഗതിയിൽ ചുണ്ട് ചലിപ്പിച്ചും ചടുലമായ ചുവടുകൾ വെച്ചും ലാൽ ആസ്വാദകരെ വിസ്മയിപ്പിച്ചു. 18-ാം വയസ്സിൽ 'തിരനോട്ടം' എന്ന പടത്തിൽ തുടങ്ങി ഈ 65-ാം വയസ്സിലും അദ്ദേഹം തന്റെ അഭിനയസപര്യ അനുസ്യൂതം തുടരുന്നു. കഴിഞ്ഞ 48 വർഷങ്ങളിൽ 360ൽപ്പരം സിനിമകളിൽ മോഹൻലാൽ വേഷമിട്ടിട്ടുണ്ട്.
1986ൽ 34 സിനിമകളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ഇന്നത്തെ യുവനടന്മാർ പലരും പ്രതിവർഷം മൂന്നോ നാലോ സിനിമകൾ മാത്രമേ ചെയ്യുന്നുള്ളൂ. അത് അറിയുമ്പോഴാണ്, വൈവിധ്യമാർന്ന ശൈലികളുള്ള നിരവധി സംവിധായകർക്കും വ്യത്യസ്ത പ്രമേയങ്ങളുമായി വന്ന നിരവധി തിരക്കഥാകൃത്തുക്കൾക്കുമായി അദ്ദേഹം തന്റെ കഴിവും സമയവും ഊർജ്ജവും ഒരുവർഷം 34 സിനിമകളിൽ സമർപ്പിച്ചത്. അതോർത്ത് നാം അദ്ഭുതംകൊള്ളുക. അങ്ങനെ അനവധി അഭിനയ പരീക്ഷണങ്ങളാലും നിരന്തര പരിശീലനത്താലും കടഞ്ഞെടുത്ത അസാമാന്യ വഴക്കമുള്ള താരസാന്നിധ്യമായി മോഹൻലാൽ മാറി. അതുകൊണ്ടുതന്നെ അപാരമായ വൈവിധ്യം നിറഞ്ഞ വേഷപ്പകർച്ചകളാണ് കഴിഞ്ഞ നാലരപ്പതിറ്റാണ്ടു കാലമായി നാം കണ്ടുവരുന്നത്.
1980ൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിൽ നായകന്റെ പ്രതിയോഗിയായാണ് മോഹൻലാൽ രംഗപ്രവേശം ചെയ്തത്. പിന്നീട് എൺപതുകളിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെയും മധ്യവർഗ മലയാളിയുവാവിൻറെ ജീവിതപ്രശ്‌നങ്ങൾ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നവയായിരുന്നു. നാടോടിക്കാറ്റ്, സൻമനസ്സുള്ളവർക്ക് സമാധാനം, ടി.പി ബാലഗോപാലൻ എം.എ തുടങ്ങിയ സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെ അയൽപക്കത്തെ പയ്യൻ എന്ന പ്രതിച്ഛായ മോഹൻലാൽ സ്വന്തമാക്കി. പ്രാരാബ്ധങ്ങളുമായി മല്ലിടുന്ന മലയാളി ചെറുപ്പക്കാരുടെ മനസ്സ് കവരുകയും നമ്മുടെ കുടുംബങ്ങളുടെ കണ്ണിലുണ്ണിയായി മാറുകയും ചെയ്തു മോഹൻലാൽ. എം ടിയുടെയും പത്മരാജന്റെയും ലോഹിതദാസിന്റെയും ശ്രീനിവാസൻറെയും തിരക്കഥയിൽ എഴുതപ്പെട്ട കഥാപാത്രങ്ങൾക്ക് മോഹൻലാൽ ജീവൻ പകരുമ്പോൾ അവയിൽ നാം കണ്ടത് നമ്മുടെ സ്വന്തം ജീവിതത്തിന്റെ പ്രതിഫലനങ്ങളാണ്.
അന്താരാഷ്ട്ര തലത്തിൽ മലയാളത്തിന്റെ യശസ്സുയർത്തിയ 'വാനപ്രസ്ഥം' എന്ന ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനം അവിസ്മരണീയമാണ്. അരപ്പട്ടിണിക്കാരനായ ഒരു കഥകളിനടന്റെ വേഷം അയത്‌നലളിതമായാണ് അദ്ദേഹം അവതരിപ്പിച്ചത്. വർഷങ്ങളുടെ നിരന്തര പരിശീലനം ആവശ്യമുള്ള കഥകളിവേഷത്തെ, വിസ്മയിപ്പിക്കുന്ന പൂർണതയോടെ അദ്ദേഹം തിരശ്ശീലയിൽ എത്തിച്ചു.
ആവശ്യത്തിന് കഥകളി പരിശീലനമില്ലാതിരുന്നിട്ടും ഇത്തരമൊരു തലത്തിലേക്ക് ആ കഥാപാത്രത്തെ കൊണ്ടുവരാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രതിഭ ഒന്നുകൊണ്ടു മാത്രമാണെന്ന് ചിത്രത്തിൽ കൂടെ അഭിനയിച്ച കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി പറയുകയുണ്ടായി. 1999ൽ കാൻ ചലച്ചിത്രമേളയിൽ ഒഫീഷ്യൽ സെലക്ഷൻ ലഭിച്ച ചിത്രമാണിത്. ലോകത്തിൻറെ തെറ്റായ കോണിൽ ജനിച്ചുപോയതുകൊണ്ടു മാത്രം ഓസ്‌കർ കിട്ടാതെ പോയ പ്രതിഭയെന്ന് 'വാനപ്രസ്ഥം' കണ്ട ഫ്രഞ്ചുകാർ പറഞ്ഞപ്പോൾ ഇവിടെ ജനിച്ചതുകൊണ്ടാണ് ഇത്രയും നല്ല വേഷങ്ങൾ കിട്ടിയത് എന്ന് വിനയാന്വിതനായി മറുപടി നൽകിയ മോഹൻലാലിനെ മലയാളിക്ക് അഭിമാനത്തോടെയല്ലാതെ കാണാനാവില്ല. ആ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്ന കേരളമെന്ന വികാരം മാതൃകാപരമാണെന്നു പറയട്ടെ.
കാവാലം നാരായണപ്പണിക്കർ സംവിധാനം ചെയ്ത 'കർണഭാരം' എന്ന സംസ്‌കൃത നാടകം മോഹൻലാൽ ഡൽഹി നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ അവതരിപ്പിക്കുകയുണ്ടായി. മഹാഭാരതകഥയെ ആധാരമാക്കിയുള്ള 'ഛായാമുഖി' എന്ന നാടകത്തിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. അങ്ങനെ തിരശ്ശീലയ്ക്കു പുറമെ അരങ്ങിലും തന്റെ അഭിനയകലയുടെ അപാരത മോഹൻലാൽ കാട്ടിത്തന്നു.
'അഭിനയകലയുടെ പാഠപുസ്തകം' എന്നാണ് അദ്ദേഹത്തിനു പിന്നാലെ സിനിമയിൽ വന്ന പല നടന്മാരും അദ്ദേഹത്തെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്. അഭിനയകലയോടും സിനിമ എന്ന മാധ്യമത്തോടുമുള്ള മോഹൻലാലിന്റെ ആത്മാർത്ഥതയും അർപ്പണബോധവും പുതുതലമുറ മാതൃകയാക്കേണ്ടതാണ്.
കേരളത്തിന്റെ അതിരുകൾ കടന്നും ഈ അഭിനയവിസ്മയം സഞ്ചരിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും മോഹൻലാൽ അഭിനയിച്ചുവരുന്നു. മണിരത്‌നത്തിൻറെ 'ഇരുവർ' എന്ന തമിഴ് ചിത്രത്തിൽ എം ജി ആറിനെ അനുസ്മരിപ്പിക്കുന്ന ആനന്ദൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിന്റെ അഭിനയം അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്ത ചിത്രമാണിത്. രാംഗോപാൽ വർമ്മയുടെ 'കമ്പനി' എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ അദ്ദേഹത്തിൻറെ അരങ്ങേറ്റം. അദ്ദേഹത്തിൻറെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം 'വൃഷഭ' ഈ മാസം പ്രദർശനത്തിന് ഒരുങ്ങുകയാണ്. തമിഴ്, കന്നട, ഹിന്ദി, മലയാളം പതിപ്പുകളുള്ള ഒരു പാൻ ഇന്ത്യൻ ചിത്രമാണിത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വിപണിമൂല്യമുള്ള സൂപ്പർതാരം കൂടിയായി മോഹൻലാൽ മാറിയിരിക്കുന്നുവെന്നതിൻറെ തെളിവാണിത്. ഒരേസമയം നല്ല നടനും ജനപ്രീതിയുള്ള താരവും ആയിരിക്കുക എന്നത് എളുപ്പമല്ല. പക്ഷേ മോഹൻലാലിന് നൈസർഗികമായ കഴിവുകൾ കൊണ്ട് അത് അനായാസം സാധിക്കുന്നു.
മലയാള ചലച്ചിത്രവ്യവസായത്തിന്റെ നെടുംതൂണായി നിൽക്കുന്ന ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ് അദ്ദേഹം. പ്രദർശന വിജയം നേടിയ നിരവധി സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. കലാമൂല്യവും വാണിജ്യമൂല്യവുമുള്ള സിനിമകളാണ് അദ്ദേഹം നിർമ്മിക്കുന്നത്. 1990കളിൽ പ്രണവം ആർട്‌സ് എന്ന പേരിൽ സിനിമകൾ നിർമ്മിച്ചു തുടങ്ങി. 'ഭരതം', 'കാലാപാനി', 'വാനപ്രസ്ഥം' തുടങ്ങിയ ചിത്രങ്ങളിലായിരുന്നു തുടക്കം. 2000 മുതൽ കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി ആശിർവാദ് സിനിമാസിന്റെ ബാനറിൽ വലിയ ബജറ്റിലുള്ള സിനിമകൾ ഒരുക്കി തിയേറ്ററുകൾ നിറച്ചുകൊണ്ട് മലയാള ചലച്ചിത്ര വ്യവസായത്തെ താങ്ങിനിർത്തുകയും ചെയ്യുന്നു മോഹൻലാൽ.
1991ൽ 'ഭരതം', 1999ൽ 'വാനപ്രസ്ഥം' എന്നീ ചിത്രങ്ങളിലൂടെ രണ്ടു തവണ ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഉൾപ്പെടെ സ്‌പെഷ്യൽ ജൂറി അവാർഡും ജൂറി പരാമർശവുമായി നാലു തവണ ദേശീയതലത്തിൽ ഈ അഭിനയപ്രതിഭ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങൾ ഒമ്പതു തവണയാണ് മോഹൻലാലിനെ തേടിയത്തെിയത്. പത്മശ്രീ, പത്മഭൂഷൺ, രണ്ട് സർവകലാശാലകളുടെ ഡിലിറ്റ് ബിരുദങ്ങൾ, ലെഫ്റ്റനന്റ് കേണൽ പദവി തുടങ്ങി മറ്റ് നിരവധി അംഗീകാരങ്ങൾ. അക്കൂട്ടത്തിലാണ് ഈ പരമോന്നത ബഹുമതിയുടെ പതക്കവും ചേർത്തുവെയ്ക്കപ്പെടുന്നത്.
കഴിഞ്ഞ അരനൂറ്റാണ്ടോളമായി മലയാളിക്ക് എന്നും അഭിമാനിക്കാനുള്ള നേട്ടങ്ങൾ ഉണ്ടാക്കിത്തരുന്ന മലയാളത്തിന്റെ ഇതിഹാസ താരം മോഹൻലാലിനെ സംസ്ഥാന സർക്കാരിൻറെ അനുമോദനമറിയിക്കുന്നു; കൂടുതൽ ഉയരങ്ങളിലേക്കെത്താൻ അദ്ദേഹത്തിനു കഴിയട്ടെ എന്നാശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പൊന്നാടയണിയിച്ച് ചടങ്ങിൽ മോഹൻലാലിനെ ആദരിച്ച ശേഷം സരസ്വതി സമ്മാൻ ജേതാവ് കവി പ്രഭാവർമ്മ രചന നിർവഹിച്ച കാവ്യ പത്രവും ചിത്രകാരൻ എ രാമചന്ദ്രന്റെ താമരക്കുളത്തിന്റെ ലോകം എന്ന ചിത്രവും സമ്മാനിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സ്വാഗതമാശംസിച്ചു. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജി ആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, എ എ റഹീം എം.പി, ആന്റണി രാജു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, ജില്ലാ കളക്ടർ അനുകുമാരി, ചലച്ചിത്ര സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ജോഷി, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ മധുപാൽ, ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പ്രിയദർശൻ, അഭിനേതാക്കളായ അംബിക, രഞ്ജിനി, മാളവിക മോഹനൻ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ. മധു നന്ദി അറിയിച്ചു.
*ജനങ്ങളുടെ സ്വന്തം ജീവിതാനുഭവമാണ് മോഹൻലാൽ: മന്ത്രി വി ശിവൻകുട്ടി*
മലയാള മനസിന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന, ജനങ്ങളുടെ സ്വന്തം ജീവിതാനുഭവമാണ് മോഹൻലാലെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മലയാളം വാനോളം - ലാൽ സലാം പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
രാജ്യത്തെ പരമോന്നതമായ ചലച്ചിത്ര ബഹുമതി ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരം മലയാള മണ്ണിലേക്ക്, മലയാളിയുടെ സ്വന്തം ലാലേട്ടൻ വഴി തിരിച്ചു വന്നിരിക്കുകയാണ്. ''വാനോളം മലയാളം ലാൽസലാം'' കേരളം മോഹൻലാലിന് നൽകുന്ന നന്ദിപ്രകാശനം കൂടിയാണ്. നാല് പതിറ്റാണ്ടിലേറെ നീണ്ടിരിക്കുന്ന പ്രകാശമുള്ള കലാജീവിതം. മലയാളത്തിലേയ്ക്ക് മാത്രമല്ല, അഞ്ച് ഇന്ത്യൻ ഭാഷകളിലായി സിനിമാറ്റിക് അത്ഭുതങ്ങൾ സമ്മാനിച്ച യാത്ര,രണ്ട് പത്മപുരസ്‌കാരങ്ങളുടെയും അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകളുടെയും അംഗീകാരങ്ങളാൽ ഉയർന്നിരിക്കുന്ന മഹത്വം കൂടിയാണ് മോഹൻലാൽ.
നമ്മുടെ കൺമുൻപിൽ തന്നെ, അദ്ദേഹം ഒരു നടൻ മാത്രമല്ലെന്നു തെളിയിച്ചു. പിന്നണി ഗായകനായും, നിർമ്മാതാവായും, വിതരണക്കാരനായും, അവതാരകനായും, നാടക നടനായും, എഴുത്തുകാരനായും കലയുടെ പലവിധ മുഖങ്ങളെ അദ്ദേഹം ഏറ്റെടുത്തു. പൂർണ്ണ നടൻഎന്ന് നമ്മൾ വിളിക്കുമ്പോൾ, അതൊരു വിശേഷണം മാത്രമല്ല, തലമുറകൾ അംഗീകരിച്ച സത്യമാണ്. 1978-ൽ ''തിരനോട്ടം'' എന്ന ചിത്രത്തിൽ തുടക്കം വന്ന കലാജീവിതം, 1980-ൽ ''മഞ്ഞിൽ വിരിഞ്ഞ പൂക്കൾ'' വഴി മലയാള സിനിമയുടെ വാതിലുകൾ യഥാർത്ഥത്തിൽ തുറന്നപ്പോൾ, ഒരിക്കലും അദ്ദേഹം പിന്നോട്ടു നോക്കിയിട്ടില്ല. തുടർന്നുണ്ടായ പ്രവർത്തനങ്ങളിലൂടെയും, വേറിട്ടു തെരഞ്ഞെടുത്ത കഥാപാത്രങ്ങളിലൂടെയും, കലാപരമായ വെല്ലുവിളികളെ ഏറ്റെടുക്കുന്ന ധൈര്യത്തിലൂടെയും, മോഹൻലാൽ മലയാള സിനിമയിലെ ഒരിക്കലും ഒഴിവാക്കാനാവാത്ത മുഖമായി മാറി.
ഗൾഫിലെ തൊഴിലാളികളിൽ നിന്നും നാട്ടിലെ സാധാരണ കുടുംബങ്ങളിലേക്കും, നഗരത്തിൽ നിന്നും ഗ്രാമത്തിലേക്കും, അദ്ദേഹത്തിന്റെ സിനിമകൾ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ സംസാരിക്കാനെത്തി. സ്വന്തം മുഖച്ഛായയ്ക്ക് അപ്പുറം അഭിനയ വൈദഗ്ധ്യത്തിൽ നിന്ന് നേടിയെടുത്ത സൂപ്പർസ്റ്റാർ സ്ഥാനത്താണ് മലയാളം ഇന്നറിയപ്പെടുന്നത്.
മോഹൻലാലിന്റെ ജീവിതത്തിൽ നിന്നും കലാപ്രവർത്തനത്തിൽ നിന്നും നമ്മുടെ യുവതലമുറയ്ക്ക് പഠിക്കേണ്ട ഏറ്റവും വലിയ പാഠം കരുത്ത് കഠിനാദ്ധ്വാനത്തിലാണെന്നും, സൃഷ്ടിയിൽ സ്ഥിരത വേണമെന്നുള്ളതുമാണ്. മോഹൻലാലിന് ഒരിക്കലും മായാത്ത ആദരം അർപ്പിക്കുകയാണ്. ''വാനോളം മലയാളം ലാൽസലാം'' വെറും ഒരു ചടങ്ങല്ല, മറിച്ച് മലയാള മനസിന്റെ അഭിമാനത്തിന്റെ മഹാനിമിഷമാണ്. ഈ കലാജീവിതം ഇനി വരാനിരിക്കുന്ന തലമുറകൾക്കും ദിശാബോധം നൽകട്ടെയെന്നും കേരളം എന്നുമെന്നും അഭിമാനത്തോടെ ജ്വലിച്ചു നിൽക്കട്ടെയെന്നും ആശംസിക്കുന്നതായും മന്ത്രി പറഞ്ഞു.
*മലയാളത്തിന്റെ ആത്മസ്പന്ദനമാണ് മോഹൻലാൽ': മന്ത്രി സജി ചെറിയാൻ*
ഫാൽക്കെ അവാർഡ് സ്വീകരിച്ചുകൊണ്ട് മോഹൻലാൽ നടത്തിയ പ്രസംഗത്തിൽ സിനിമ തന്റെ 'ആത്മസ്പന്ദനമെന്ന് പറഞ്ഞതു പോലെ സർക്കാരും മലയാളികളും ആവർത്തിക്കുന്നത് മോഹൻലാൽ മലയാളത്തിന്റെ ആത്മസ്പന്ദനമെന്ന് സാംസ്‌കാരിക, യുവജന ക്ഷേമ,ഫീഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
മോഹൻലാലിലൂടെ മലയാളം വാനോളം ഉയർന്നുവെന്നും സിനിമക്കുള്ള സമഗ്ര സംഭാവനക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനോട് കേരളം ഒന്നടങ്കം 'ലാൽസലാം' എന്ന് പറയുന്നതായും മന്ത്രി പറഞ്ഞു. മോഹൻലാലിനെ ആദരിക്കുന്നതിലൂടെ ആദരിക്കപ്പെടേണ്ട, അംഗീകരിക്കപ്പെടേണ്ട എല്ലാവരെയും സർക്കാർ ചേർത്തുപിടിക്കും എന്ന സന്ദേശമാണ് നൽകുന്നത്.
അറിയപ്പെടാത്ത പ്രാദേശിക തലത്തിലുള്ള സാധാരണ കലാപ്രവർത്തകർ മുതൽ ഫാൽക്കെ അവാർഡ് ജേതാവ് വരെയുള്ളവർക്കൊപ്പം സർക്കാരും സാംസ്‌കാരിക വകുപ്പും ഉണ്ടെന്നുള്ള സന്ദേശം കൂടിയാണ് ഈ ചടങ്ങ്.
ഒരു വശത്ത് അതിതീക്ഷ്ണമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള കഴിവ്; മറുവശത്ത് വളരെ ലോലഭാവമുള്ള നർമ്മബോധമുള്ള കഥാപാത്രങ്ങളും മോഹൻലാലിൽ നിന്നുണ്ടാകുന്നു.
മോഹൻലാലിന് ലഭിച്ച പത്മഭൂഷൺ, പത്മശ്രീ, മികച്ച നടനുള്ള രണ്ട് ദേശീയ അവാർഡുകൾ, ആറ് സംസ്ഥാന അവാർഡുകൾ എന്നിവ ഈ അഭിനയ സിദ്ധിക്ക് ലഭിച്ച അംഗീകാരങ്ങളാണ്. ക്യാമറക്കു മുന്നിൽ മറ്റൊരു കഥാപാത്രമാകുമ്പോൾ സംഭവിക്കുന്ന മാറ്റത്തെ ലാൽ സർഗ്ഗാത്മകത, ദൈവികത എന്നീ രണ്ടു വാക്കുകൾകൊണ്ടാണ് വിശദീകരിക്കാൻ ശ്രമിക്കുന്നത്. ഒപ്പം ഒരു വാക്കു കൂടി പറഞ്ഞു: 'വ്യക്തി അപ്രത്യക്ഷനാകുകയും കഥാപാത്രം പ്രത്യക്ഷനാകുകയും ചെയ്യുന്ന അഭിനയ ശൈലി. ഈ അഭിനയ മാതൃക വരും തലമുറകൾക്ക് പ്രചോദനമാണെന്നും ഈ ശൈലി തലമുറകൾ പഠനവിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരാഴ്ചകൊണ്ടാണ് സർക്കാർ ഇത്ര വലിയൊരു സംഗമം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയും മന്ത്രിസഭാംഗങ്ങളുടെ പിന്തുണയും സാംസ്‌ക്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന അക്ഷീണ പ്രയത്‌നവുമാണ് ഈ ചടങ്ങ് വൻവിജയമാക്കിയത്.
ചലച്ചിത്ര വികസന കോർപ്പറേഷന്റെയും ചലച്ചിത്ര അക്കാദമിയുടെയും നേതൃത്വത്തിൽ സാംസ്‌ക്കാരിക വകുപ്പ് 24 മണിക്കൂറും പ്രവർത്തനസജ്ജമായിരുന്നു എന്നതിന്റെ തെളിവാണ് ഈ മികച്ച സംഘാടനം എന്നും അദ്ദേഹം പറഞ്ഞു.
*അഭിമാന നിമിഷം, ചടങ്ങിൽ നിൽക്കുന്നത് വൈകാരിക ഭാരത്തോടെ: മോഹൻലാൽ*
ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമാണ്. ഇന്ത്യൻ സിനിമാ ലോകത്തിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ, അതിന്റെ സന്തോഷം പങ്കുവെക്കാനായി സ്വന്തം നാട്ടിലെത്തിയപ്പോൾ, കേരള സർക്കാർ നൽകുന്ന ഈ ആദരം ഹൃദയം നിറഞ്ഞ നന്ദിയോടെ സ്വീകരിക്കുകയാണെന്ന് മോഹൻലാൽ പറഞ്ഞു. 'ഇത് ഞാൻ ജനിച്ചുവളർന്ന് കൗമാരവും യൗവനവും ചെലവഴിച്ച മണ്ണാണ്. എന്റെ അമ്മയും അച്ഛനും ജ്യേഷ്ഠനും ജീവിച്ച ഇടമാണ്. ജീവിതത്തിന്റെ സങ്കീർണതകളൊന്നുമറിയാതെ അവർക്കൊപ്പം ഞാൻ കഴിഞ്ഞ നാടാണ്. ഇവിടത്തെ കാറ്റും മരങ്ങളും വഴികളും പഴയ പലകെട്ടിടങ്ങളും എന്റെ ഓർമകളുടെയും ആത്മാവിന്റെയും ഭാഗമാണ്. എന്നെ ഈ കാണുന്ന ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവർ തിരഞ്ഞെടുത്ത സർക്കാരുമാണ് ഈ സ്വീകരണം എനിക്ക് നൽകുന്നത്. ഈ സ്‌നേഹത്തിന് മുന്നിൽ അനുഭവിക്കുന്ന വൈകാരിക ഭാരത്തെ മറച്ചുപിടിക്കാൻ കാലങ്ങളായി ഞാൻ ആർജിച്ച അഭിനയശേഷിക്ക് പോലും സാധിക്കുന്നില്ല'' - സംസ്ഥാന സർക്കാരിന്റെ ആദരം 'മലയാളം വാനോളം ലാൽസലാം' പരിപാടിയിൽ ഏറ്റുവാങ്ങി മറുമൊഴി നൽകുകയായിരുന്നു മോഹൻലാൽ.
ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കെയുടെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷം സിനിമ എന്ന കലാരൂപത്തിനുവേണ്ടി ഫാൽക്കെ സമർപ്പിച്ച ജീവിതമാണ് എന്റെ മനസ്സിലൂടെ കടന്നുപോയത്. മുംബൈയിലെ ജെ. ജെ. സ്‌കൂൾ ഓഫ് ആർട്‌സിലെ ചിത്രകലാ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം, 'രാജാ ഹരിശ്ചന്ദ്രൻ' എന്ന സിനിമയിലേക്ക് നടന്നുപോയ ദൂരങ്ങൾ, പഠനങ്ങൾ, പരീക്ഷണങ്ങൾ, അധ്വാനങ്ങൾ എന്നിവയെല്ലാം മനസ്സിലാക്കിയപ്പോൾ, സിനിമയിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ ഭൂമിയോളം ശിരസ്സ് നമിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നു. താനടക്കമുള്ള എല്ലാ ഇന്ത്യൻ അഭിനേതാക്കളും 120 വർഷങ്ങൾക്ക് മുമ്പ് സിനിമയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ച ഈ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു. ഇന്നത്തെ ഇന്ത്യൻ സിനിമ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നുവെങ്കിലും സിനിമാലോകത്തെ ഏറ്റവും തിളക്കമാർന്ന നക്ഷത്രം ദാദാസാഹിബ് ഫാൽക്കെ തന്നെയാണെന്ന് മോഹൻലാൽ പറഞ്ഞു.
സിനിമ എന്ന സങ്കീർണ കലാരൂപത്തെക്കുറിച്ച് യാതൊന്നും അറിയാതെ തിരുവനന്തപുരത്തെ തെരുവുകളിൽവെച്ച് സിനിമ എടുക്കാൻ ധൈര്യപ്പെട്ട സുഹൃത്തുക്കളെയും, സിനിമയിൽ കയറാനായി മദ്രാസിലേക്ക് പോയതും, സുഹൃത്തുക്കൾ ഫോട്ടോ സംവിധായകൻ ഫാസിലിന് അയച്ചുകൊടുത്തതും, മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനായി ക്യാമറയ്ക്ക് മുന്നിൽ വന്നതും 48 വർഷത്തെ അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഓർക്കുന്നു.
അഭിനയകാലത്തെ ഒരു മഹാകൃതിയായി സമീപിച്ചാൽ, താൻ തീരത്തെ മരച്ചിലയിൽ നിന്ന് ഒഴുകിപ്പോകുന്ന ഒരിലയാണ്. ഒഴുക്കിൽ മുങ്ങിപ്പോകുമ്പോൾ ഏതൊക്കെയോ കൈകൾ വന്ന് താങ്ങി. ആ കൈകളെല്ലാം പ്രതിഭയുടെ കയ്യൊപ്പുള്ളവയായിരുന്നു. അഭിനേതാവ് ഒരുപിടി കളിമണ്ണു മാത്രമാണ് മറ്റുള്ളവരുടെ കൈ സ്പർശിക്കുമ്പോൾ അതിന് വ്യത്യസ്ത രൂപം കൈവരുന്നു. തിരക്കഥാകൃത്തുക്കൾ, സംവിധായകർ, നിർമ്മാതാക്കൾ, ക്യാമറാമാൻമാർ, മുഖത്ത് ചായം തേച്ചവർ, കഥാപാത്രങ്ങൾക്ക് വെളിച്ചം നൽകിയവർ, അതുപോലെ തന്റെ കഥാപാത്രങ്ങളെ സ്വീകരിച്ച പ്രിയപ്പെട്ട മലയാളികൾ എന്നിവരോടൊക്കെയും കടപ്പെട്ടിരിക്കുന്നു. 'ഇതുതന്നെയാണോ എന്റെ തൊഴിൽ?' എന്ന് ആലോചിക്കുമ്പോഴും, 'ലാലേട്ടാ' എന്ന സ്‌നേഹത്തോടെയുള്ള വിളികൾ തന്നെ മഹാനദിയുടെ പരപ്പിൽ മുങ്ങിപ്പോകുമ്പോൾ പിടിച്ചുയർത്തുന്നു. ഇനിയും ഒഴുകാൻ പറയുന്നു. ഏതൊരു കലാകാരനെന്നപോലെ തന്റെ ജീവിതത്തിലും കരിയറിലും ഉയർച്ചകളും താഴ്ചകളുമുണ്ടായിട്ടുണ്ട്. വാനോളം പ്രശംസകളും പാതാളത്തോളം താഴ്ത്തുന്ന വിമർശനങ്ങളും താൻ അനുഭവിച്ചിട്ടുണ്ട്, രണ്ടിനെയും സമചിത്തതയോടെയാണ് കാണുന്നത്. തനിക്ക് അഭിനയം അനായാസമായ ഒരു കാര്യമല്ല. കാണുന്നവർക്ക് താൻ അനായാസമായി അഭിനയിക്കുന്നു എന്ന് തോന്നുന്നുവെങ്കിൽ അത് തനിക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു ശക്തിയുടെ അനുഗ്രഹമാണെന്ന് മോഹൻലാൽ പറഞ്ഞു.
ഏതൊരു കലാകാരനും ലഭിക്കുന്ന പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുന്നത് അയാളുടെ കരങ്ങളാണെങ്കിലും, അത് എത്തിച്ചേരുന്നത് അയാളെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിച്ച സമൂഹത്തിലേക്കാണ്. കാഴ്ചക്കാരുണ്ടായിരുന്നില്ലെങ്കിൽ ആ കലാകാരൻ ഇല്ലാതാകുമായിരുന്നു എന്ന ബോധ്യം എപ്പോഴുമുണ്ട്. ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരവും മലയാളിക്കും മലയാളത്തിനും കേരളത്തിനും സമർപ്പിക്കുന്നു.
*ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിന് കേരളത്തിന്റെ 'ലാൽ സലാം'*
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി
മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയതിന്റെ ആഘോഷമായി 'മലയാളം വാനോളം ലാൽസലാം' പരിപാടി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് (ഒക്ടോബർ 4) അരങ്ങേറി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഈ അനുപമമായ ചടങ്ങ് പ്രിയ നടനോടുള്ള ആയിരങ്ങളുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി.
*ജനസാഗരത്തിന്റെ ആദരവ്, സുരക്ഷിതമായ സംഘാടനം*
വൈകുന്നേരം 4.30ന് മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളിലെ ശ്രദ്ധേയമായ ഗാനങ്ങൾ കോർത്തിണക്കി സാന്ദ്രാ ഷിബു അവതരിപ്പിച്ച മനോഹരമായ സോളോ വയലിൻ പ്രകടനത്തോടെ ആരംഭിച്ച ചടങ്ങ് ആദ്യനിമിഷം മുതൽ ജനമനസ്സുകളെ കീഴടക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കേരള സർക്കാരിന്റെ ആദരസൂചകമായി അദ്ദേഹം മോഹൻലാലിനെ ഉപഹാരം നൽകി ആദരിച്ചു. സരസ്വതി സമ്മാൻ ജേതാവായ കവി പ്രഭാവർമ്മ രചിച്ച മംഗളപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിച്ചപ്പോൾ, ഡോ. ലക്ഷ്മി ദാസ് അതിലെ വരികൾ ഹൃദയസ്പർശിയായി ആലപിച്ചു. ഇന്ത്യൻ ചിത്രകലാ രംഗത്തെ വിഖ്യാത പ്രതിഭയായിരുന്ന എം. രാമചന്ദ്രൻ വരച്ച 'താമരക്കുളത്തിന്റെ ലോകം' എന്ന ചിത്രം മുഖ്യമന്ത്രി മോഹൻലാലിന് സമ്മാനിച്ചു.
വൻ ജനപങ്കാളിത്തത്തിന് സാക്ഷിയായ പരിപാടിയിൽ പ്രവേശനം പൂർണമായും സൗജന്യമായിരുന്നു. പോലീസിന്റെ കർശനമായ മേൽനോട്ടത്തിൽ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ എല്ലാവർക്കും സുഗമവും സുരക്ഷിതവുമായ അനുഭവം ഉറപ്പാക്കി. ആയിരക്കണക്കിന് ആരാധകർ തിരുവനന്തപുരം നഗരഹൃദയത്തിലുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ ഒഴുകിയെത്തി.
*കലയുടെ മാറ്റുരച്ച തിരനോട്ടവും രാഗമോഹനവും*
ഉദ്ഘാടന ചടങ്ങിന് ശേഷം മോഹൻലാലിന്റെ അഭിനയ മികവിന് സമർപ്പണമായി കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്‌മണ്യൻ ആശാനും സംഘവും അവതരിപ്പിച്ച 'തിരനോട്ടം' വേദിയിൽ അരങ്ങേറി. ഓരോ മുദ്രയും ഭാവവും മോഹൻലാലിന്റെ അവിസ്മരണീയ കഥാപാത്രങ്ങളെ ഓർമിപ്പിച്ച്, കാണികളെ ഒരു മായികലോകത്തേക്ക് ആനയിച്ചു.
വിഖ്യാത നടൻ മധുവും മലയാളത്തിന്റെ വാനമ്പാടിയായ ഗായിക കെ. എസ്. ചിത്രയും വീഡിയോ സന്ദേശത്തിലൂടെ അഭിനന്ദനങ്ങളറിയിച്ചപ്പോൾ പ്രിയ ഗായകൻ എം. ജി. ശ്രീകുമാർ മോഹൻലാലിന് ആദരമായി അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ വേദിയിൽ ആലപിച്ചു. അഭിനയത്രി ലക്ഷ്മി ഗോപാലസ്വാമിയും ഗാനമാലപിച്ചു.
മലയാളത്തിന്റെ പ്രിയഗായികമാർ ഒന്നിച്ചെത്തിയ 'രാഗമോഹന'വും ശ്രദ്ധേയമായി. സുജാത, റിമി ടോമി, ജ്യോത്സ്‌ന, സിത്താര, മഞ്ജരി, സയനോര, മൃദുല, രഞ്ജിനി ജോസ്, രാജലക്ഷ്മി, നന്ദിനി തുടങ്ങിയവർ ആലപിച്ച ഗാനങ്ങളിൽ സ്റ്റേഡിയം ആനന്ദലഹരിയിൽ മുങ്ങി. എന്നാൽ ഈ സംഗീതവിരുന്നിന്റെ ഹൃദയസ്പന്ദനമായി മാറിയത് മോഹൻലാൽ തന്നെ വേദിയിൽ ഗാനവിരുന്നുമായി എത്തിയതാണ്.
രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സാന്നിധ്യമറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സ്വാഗതപ്രസംഗം നടത്തി. ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ, സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ, എ. എ. റഹിം എം.പി., ആന്റണി രാജു എം.എൽ.എ., മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, ജില്ലാ കളക്ടർ അനുകുമാരി, സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ, സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ മധുപാൽ, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ. മധു, മാനേജിങ് ഡയറക്ടർ പ്രിയദർശൻ പി. എസ്., സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, കെ. മധു, അഭിനേതാക്കളായ ജഗതി ശ്രീകുമാർ, അംബിക, ഇന്ദ്രൻസ്, രഞ്ജിനി, മണിയൻപിള്ള രാജു, അലൻസിയർ, മാളവിക മോഹൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ സിനിമയിൽ നാല് ദശകങ്ങളിലേറെയായി നീണ്ടു നിൽക്കുന്ന മോഹൻലാലിന്റെ അഭിനയ സപര്യക്ക് കേരളം ആദരമർപ്പിച്ച സന്ദർഭമായി 'മലയാളം വാനോളം ലാൽസലാം' മാറി.
ഗംഭീരമായ ഈ സ്വീകരണം ഒരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാൻ, വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, ജി ആർ അനിൽ എന്നിവരോടും പരിപാടിയിൽ പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായി മോഹൻലാൽ പറഞ്ഞു.
പുരസ്‌കാരങ്ങൾക്കൊപ്പം ജനഹൃദയങ്ങളിൽ ഒരാൾ നേടുന്ന സ്ഥാനമാണ് ചരിത്രത്തിൽ അവശേഷിക്കുക. ജനഹൃദയങ്ങളിലെ സ്ഥാനമാണ് കലാകാരൻമാർക്കും പൊതു പ്രവർത്തകർക്കുമെല്ലാം പ്രധാനം.ഈ ചടങ്ങിലെ ഇരമ്പുന്ന ജനസാഗരം സാക്ഷിയായി ജനഹൃദയത്തിലുള്ള ലാലിന് ജനങ്ങളുടെ ശബ്ദത്തിൽ ഇടകലർന്നുകൊണ്ട് ലാൽ സലാം പറയുന്നതായും മന്ത്രി പറഞ്ഞു.

0 Comments